Monday, January 4, 2021

 ഒരു സമ്മാനം നഷ്ടപ്പെട്ട കഥ

നാലില്‍ പഠിക്കുമ്പോഴാണ്... അന്ന് ഫ്രീപിര്യേഡുണ്ടാവുമ്പോള്‍ ഡ്രില്‍ മാസ്റ്റര്‍ വന്ന് കഥകളും പാട്ടുകളുമായി ക്ലാസ് കൊഴുപ്പിക്കും. പതിവുപോലെ ഒരു ഫ്രീ പീര്യേഡില്‍ ഡ്രില്‍ മാസ്റ്റര്‍ വന്ന് നമുക്കൊരു മത്സരം നടത്താം എന്നുപറഞ്ഞു. കുട്ടികള്‍ എല്ലാവരും ഉത്സാഹത്തോടെ സമ്മതം മൂളി. 

മാസ്റ്റര്‍ തുടര്‍ന്നു.

'ഞാന്‍ മൂന്ന് വാക്കുകള്‍ പറയാം. മൂന്നും തെറ്റാതെ ബോര്‍ഡില്‍ എഴുതുന്ന ആള്‍ക്ക് ഞാന്‍ എന്റെ ഹീറോ പെന്‍ സമ്മാനമായി തരും.'

അന്ന് ഹീറോ പെന്‍ എന്നു പറഞ്ഞാല്‍ പേനകളിലെ രാജാവ് ആയിരുന്നു. ഒരു ഹീറോ പെന്‍ കീശയിലുണ്ടാവുക എന്നത് ആഢ്യത്വത്തിന്റെ ലക്ഷണമെന്നു പറയാം. അങ്ങനെയുള്ള ഹീറോ പെന്‍ ആണ് കിട്ടാന്‍ പോവുന്നത്. 

കുട്ടികള്‍ എല്ലാവരും ആഹ്ലാദത്തോടെ കയ്യടിച്ചു.

ആരവങ്ങള്‍ക്കിടയില്‍, ആരാണ് എന്റെ വെല്ലുവിളി ഏറ്റെടുക്കുക എന്ന് മാഷ് ചോദിച്ചു. ആരും മുന്നോട്ടുവന്നില്ല. എല്ലാവരും കൂടി എന്റെ പേര് പറഞ്ഞു.

സ്വതവേ അന്തര്‍മുഖനായ ഞാന്‍ മടിച്ചുനിന്നെങ്കിലും എല്ലാവരും കൂടി എന്നെ നിര്‍ബ്ബന്ധിച്ചു ഉന്തിത്തള്ളി മുന്നോട്ടുവിട്ടു. 

ബോര്‍ഡിനടുത്തുപോയി ഞാന്‍ പരുങ്ങിനിന്നു.

'റെഡിയല്ലേ. ആദ്യത്തെ ചോദ്യം.'

മാഷിന്റെ ശബ്ദം ഉച്ചത്തില്‍ മുഴങ്ങി. 

'ഘടോല്‍ക്കചന്‍!'

സിംപിള്‍..! എഴുതി. മിഥുനത്തിലെ ഇന്നസെന്റിനെപ്പോലെ കഴുത്തുവെട്ടിച്ച് ഒരു നില്‍പ്പ് നിന്നു.

അടുത്തവാക്ക് കാതില്‍ വന്നുവീണു.

'ധൃഷ്ടദ്യുമ്‌നന്‍!'

ആദ്യമായി കേള്‍ക്കുകയാണ്. മാഷ് കടുകട്ടി വാക്കുകള്‍ ഇട്ട പെരുമാറുകയാണ്. എന്നാലും ഒപ്പിച്ച് എഴുതി.

മൂന്നാമത്തെ ചോദ്യം..!

'ചക്ഷുഃശ്രവണന്‍!'

കാതിലൂടെ ഒരു കിളി പറന്നുപോയി. എങ്കിലും ചക്ഷുഃ വരെ കറക്ടായി എഴുതി. ശ്ര ആണോ സ്ര ആണോ എന്നൊരു ശങ്ക. മറ്റ് കുട്ടികളെ ദയനീയമായി നോക്കി. എല്ലാവരും ആര്‍പ്പുവിളിച്ചു പ്രോത്സാഹിപ്പിക്കുകയാണ്. പലരും പലവിധ ആംഗ്യങ്ങള്‍ കാണിക്കുന്നുണ്ട്. അവസാനം സ്ര യില്‍ തന്നെ വിശ്വാസമര്‍പ്പിച്ചു. ഉത്തരം തെറ്റി. അതോടെ എന്റെ ഹീറോ പെന്നും നഷ്ടപ്പെട്ടു.


ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ചെറിയൊരു പിഴവാണ്. പക്ഷേ അതുകൊണ്ട് ഒരു കാര്യമുണ്ടായി. ഈ വാക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കില്ല. പോരാത്തതിന് പിന്നീട് പത്താംക്ലാസിലെത്തിയപ്പോള്‍ പഠിച്ച ഈ കവിതയുടെ വരികളും...

"ചക്ഷുഃശ്രവണഗളസ്ഥമാം ദര്‍ദ്ദുരം 
ഭക്ഷണത്തിനപേക്ഷിക്കുന്നതുപോലെ
കാലാഹിനാ പരിഗ്രസ്തമാം ലോകവും 
ആലോലചേതസ്സാഭോഗങ്ങള്‍ തേടുന്നു.."

മാഷ് ഇന്നില്ല. എങ്കിലും ഈ ഓര്‍മ്മകള്‍ ഇന്നും മറയാതെ നില്‍ക്കുന്നു.